240 യാത്രക്കാരുമായി പറന്നുയര്‍ന്ന ബോയിങ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചു, പൈലറ്റുമാരുടെ ഇടപെടലില്‍ സുരക്ഷിത ലാൻഡിങ്

  • 19/07/2025

അറ്റ്ലാന്റയിലേക്ക് പറന്നുയർന്ന് ഡെല്‍റ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. പിന്നാലെ വിമാനം ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡിംഗ് നടത്തി. ബോയിംഗ് 767-400 ഡിഎല്‍ 446 വിമാനത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്‌സ് തീ അണച്ചു.

ഏവിയേഷൻ എ2ഇസഡിന്റെ റിപ്പോർട്ട് അനുസരിച്ച്‌ , വിമാനം പറന്നുയർന്ന ഉടനെ എഞ്ചിന് തീ പിടിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ വിമാനത്താവളത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയും ചെയ്തു. ഫ്ലൈറ്റ്റാഡാർ24 ഡാറ്റ പ്രകാരം, വിമാനം പസഫിക്കിന് മുകളിലൂടെ പറന്നുയർന്ന് ഡൗണി, പാരാമൗണ്ട് പ്രദേശങ്ങള്‍ക്ക് മുകളിലൂടെ ഉള്‍നാടുകളിലേക്ക് പറന്നത് ക്രൂവിന് ചെക്ക്‌ലിസ്റ്റുകള്‍ പൂർത്തിയാക്കാനും സുരക്ഷിതമായ ലാൻഡിംഗിന് തയ്യാറെടുക്കാനും സമയം നല്‍കി. ഈ നീക്കത്തിനിടെ വിമാനം നിയന്ത്രിത ഉയരവും വേഗതയും നിലനിർത്തി.

എഞ്ചിനിലെ തീ അണഞ്ഞോ എന്ന് അഗ്നിശമന സേനാംഗങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യാത്രക്കാർ വിവരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ഏകദേശം 25 വർഷം പഴക്കമുള്ള ഈ വിമാനത്തിന് രണ്ട് ജനറല്‍ ഇലക്‌ട്രിക് CF6 എഞ്ചിനുകളാണ് പ്രവർത്തിക്കുന്നത്.

ഏപ്രിലില്‍ ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മറ്റൊരു ഡെല്‍റ്റ വിമാനത്തിന് തീപിടിച്ചിരുന്നു. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Related News