പെണ്‍കുഞ്ഞെന്ന കുത്തുവാക്ക്; യുവതി നവജാതശിശുവിന്റെ വായില്‍ ടിഷ്യുപേപ്പര്‍ തിരുകി കൊന്നു

  • 13/09/2025

കന്യാകുമാരി: പെണ്‍കുട്ടിയാണെന്നുള്ള അമ്മായിയമ്മയുടെ കുത്തുവാക്ക് സഹിക്കാനാവാതെ 41 ദിവസം പ്രായമുള്ള നവജാതശിശുവിനെ കൊലപ്പെടുത്തി യുവതി. കുഞ്ഞിനെ ചുമരിലേക്ക് എറിഞ്ഞ് വായില്‍ ടിഷ്യു തിരുകിയാണ് കൊല നടത്തിയത്. അമ്മ ബെനിറ്റ ജയ (20)യെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം.


വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെയാണ് പെണ്‍കുഞ്ഞ് മരിക്കുന്നത്. മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞിനെ ഭാര്യ ഉപദ്രവിച്ചുള്ളതായി സംശയിക്കുന്നുണ്ടെന്നുമുള്ള യുവതിയുടെ ഭര്‍ത്താവ് കാര്‍ത്തിക് പൊലീസില്‍ മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ നെറ്റിയില്‍ രക്തം കണ്ടെത്തിയിരുന്നു. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്‍റെ കഷ്ണവും ലഭിച്ചു. ഇതോടെയാണ് വായില്‍ ടിഷ്യു പേപ്പര്‍ തിരുകിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്നത്.

ബെനിറ്റയുടെയും കാർത്തികിന്റെയും പ്രണയവിവാഹമായിരുന്നു. രണ്ടുമതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇരുവരുടെയും കുടുംബത്തില്‍നിന്ന് വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുജനിച്ചതോടെ ബെനിറ്റയും അമ്മായിയമ്മയും തമ്മില്‍ വഴക്ക് പതിവായി. അമ്മായിയമ്മയുടെ കുറ്റപ്പെടുത്തല്‍ അസഹനീയമായതോടെ ബെനിറ്റ സ്വന്തം വീട്ടിലേക്ക് മടങ്ങി. പക്ഷെ ഫോണിലൂടെ ഇരുവരും തമ്മിലുള്ള കലഹം തുടര്‍ന്നു.

Related News