'സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും'; ആരോപണവുമായി അനില്‍ അക്കര

  • 13/08/2025

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനില്‍ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശ്ശൂരില്‍ വോട്ട് ചേർക്കാൻ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയല്‍ കാർഡുകളുമുണ്ടെന്നാണ് അനില്‍ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്. ഒരാള്‍ക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇവർ ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു.

കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാർഡ് നമ്ബരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്ബരിലും. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്ബരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്ബരിലുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവില്‍ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അനില്‍ അക്കര ആരോപിക്കുന്നു.

നിയമപരമായി ഒരാള്‍ക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാല്‍ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച്‌ റദ്ദാക്കണം. ഇരട്ട കാർഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഇരട്ട ഐഡി കാർഡ് നിർമിച്ച്‌ ആയിരക്കണക്കിന് വോട്ടർമാരെയാണ് ഇവർ തൃശൂരിലെ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ രണ്ട് തിരിച്ചറിയല്‍ കാർഡ് കൈവശം വെക്കുന്നത് കുറ്റകരമാണെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു.

Related News