ഒന്നര ദിവസത്തോളം നീണ്ട തിരച്ചില്‍; കാറിടിച്ച്‌ തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

  • 07/07/2025

ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച്‌ തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്ബ് ചാന്ത് മുഹമ്മദ് ഹാഷിര്‍ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് വൈകീട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തിരച്ചില്‍. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Related News