എടിഎം തകരാറിലായെന്ന് തെറ്റിദ്ധരിച്ച പ്രവാസിക്ക് നഷ്ടമായത് 800 ദിനാര്‍; പണമെടുത്തവര്‍ക്കായി അന്വേഷണം

  • 28/05/2025


കുവൈത്ത് സിറ്റി: ഹവല്ലിയിലെ ഒരു ഷോപ്പിംഗ് മാളിലെ എടിഎം തകരാറിലായെന്ന് തെറ്റിദ്ധരിച്ച് ഒരു പ്രവാസിക്ക് നഷ്ടപ്പെട്ട 800 ദിനാര്‍ മോഷ്ടിച്ച യുവാവിനെയും യുവതിയെയും കണ്ടെത്താൻ അന്വേഷണം. ഷോപ്പിംഗ് മാളിൽ വച്ച് 800 കെ ഡി പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ഇടപാട് വിജയകരമായി പൂർത്തിയാവുകയും അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ തുക അപ്പോൾ പുറത്തുവന്നില്ല. ഇതോടെ എടിഎം പ്രവർത്തനരഹിതമാണെന്ന് പ്രവാസി തെറ്റിദ്ധരിച്ചു. 

പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇടപാട് പൂർത്തിയായതായി ബാങ്ക് സ്ഥിരീകരിച്ചു. സംശയം തോന്നിയ പ്രവാസി മാളിൽ തിരിച്ചെത്തി അധികൃതരെ വിവരം അറിയിച്ചു. സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു പുരുഷനും ഒരു സ്ത്രീയും എടിഎമ്മിൽ നിന്ന് പണം എടുക്കുന്നതായി കണ്ടു. പണം എടുത്ത് യുവതിക്ക് കൈമാറിയ ശേഷം, സ്വന്തം ബാങ്ക് കാർഡ് ഉപയോഗിച്ച് മറ്റൊരു തുക പിൻവലിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ കേസ് ഹവല്ലി സ്ക്വയർ പോലീസ് സ്റ്റേഷനിൽ മോഷണമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടിഎം ഇടപാട് രേഖകളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Related News