ഓര്‍ഡര്‍ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മര്‍ദിച്ചു; വിലാസം തെറ്റിപ്പോയെന്ന് പരാതിയും

  • 24/05/2025

അഡ്രസ് തെറ്റിയതിനെച്ചൊല്ലി ഡെലിവറി എക്സിക്യൂട്ടീവ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. മുഖത്ത് നീരും തലയോട്ടിക്ക് പരിക്കുമുണ്ടെന്ന് അദ്ദേഹം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കമ്ബനിയും നടപടിയെടുക്കുമെന്ന് അറിയിച്ചു.

ബംഗളുരുവിലെ ബസവേശ്വര നഗർ സ്വദേശിയായ ശശാങ്കിനെ ഓണ്‍ലൈൻ ഗ്രോസറി ഡെലിവറി കമ്ബനിയായ സെപ്റ്റോയുടെ ഏജന്റായ വിഷ്ണുവർദ്ധനാണ് മർദിച്ചത്. സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓർഡർ ചെയ്ത ഗ്രോസറി സാധനങ്ങള്‍ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാല്‍ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരൻ തർക്കിക്കാൻ തുടങ്ങി. ഇത് കണ്ടാണ് ശശാങ്ക് പുറത്തേക്ക് ഇറങ്ങിച്ചെന്നത്.

മൂവരും വീടിന് മുന്നില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡെലിവറി ജീവനക്കാരൻ പെട്ടെന്ന് ഉപഭോക്താവിനെ മർദിക്കുകയായിരുന്നു. ഇതിന് പുറമെ അസഭ്യവർഷവും തുടർന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേർന്ന് മർദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തി. ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു. തലയോട്ടിയില്‍ പരിക്കുണ്ടെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് അറിയിച്ച സെപ്റ്റോ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News