'ടെറസിന് മുകളില്‍ ഉഗ്ര ശബ്‌ദത്തോടെ വീണു, വീടിനുള്ളില്‍ പുക നിറഞ്ഞു'; പാക് ആക്രമണം വിവരിച്ച്‌ കശ്‌മീര്‍ വീട്ടമ്മ

  • 09/05/2025

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തി ജില്ലകളില്‍ കനത്ത ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. ഇന്ത്യന്‍ സൈന്യം ചുട്ട മറുപടികള്‍ നല്‍കിയിട്ടും പിന്‍വാങ്ങാതെ ഇന്ന് രാവിലെയും പാകിസ്ഥാന്‍ പ്രകോപനം അഴിച്ചുവിട്ടു. ജമ്മു കശ്‌മീരിലും പഞ്ചാബിലും രാജസ്ഥാനിലും അതിര്‍ത്തി ജില്ലകളില്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കിയ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് ഗ്രാമീണര്‍. ജനവാസ മേഖലകള്‍ തിര‍ഞ്ഞെടുപിടിച്ചാണ് പാകിസ്ഥാന്‍ ഡ്രോണ്‍, ഷെല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഭയാനകമായ ഈ ദുരിതാവസ്ഥ വിവരിക്കുന്ന ഒരു വീട്ടമ്മയുടെ പ്രതികരണം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ജമ്മു കശ്‌മീരിലെ ഒരു വീട്ടമ്മയായ ഇന്ദിര പരിഹാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പാക് ആക്രമണത്തെ കുറിച്ച്‌ സംസാരിച്ചു. ഇന്ന് രാവിലെ അവരും മകളും നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചു. 'രാവിലെ 6.30നാണ് അത് സംഭവിച്ചത്. എന്താണ് എന്‍റെ വീടിന് മുകളിലേക്ക് വീണത് എന്ന് എനിക്കറിയില്ല. എന്നാല്‍ അത് വീടിനുള്ളിലെത്തുകയും, വീടിനുള്ളില്‍ പുക നിറയുകയും ചെയ്തു. ഞങ്ങള്‍ എങ്ങനെയോ വാതില്‍ തുറന്നോടി രക്ഷപ്പെടുകയായിരുന്നു. ഞാനും എന്‍റെ മകളും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഞങ്ങളിപ്പോള്‍ സുരക്ഷിതരാണ്. എന്നാല്‍ വീടിന് നാശനഷ്ടങ്ങളുണ്ട്. ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനങ്ങളാണ് സംഭവിക്കുന്നത്'- എന്നും ഇന്ദിര പരിഹാര്‍ പറഞ്ഞു.

Related News