വയോധികയുടെ മൃതദേഹം കാലുകൾ കെട്ടിയ നിലയില്‍ കിണറ്റിൽ; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങൾ

  • 08/08/2022

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്.  ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. 

നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്. കഴുത്ത് ഞെരിച്ചാണെന്ന് മനോരമയുടെ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്ന് ആദം അലി ഇവിടെയെത്തിയെന്നും വ്യക്തമായി.  

മനോരമയുടെ മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. ഇന്നലെ വൈകീട്ട് മനോരമയുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടിരുന്നു. അയൽവാസികൾ ഈ വീട്ടിലെത്തി കതകിൽ തട്ടിയെങ്കിലും ആരും കതക് തുറന്നില്ല. ഇതോടെ നാട്ടുകാർ മടങ്ങി. ഇതിന് ശേഷമാണ് ആദം അലി മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ കൊണ്ടിട്ടതെന്നാണ് പോലീസ് പറയുന്നത്. 

മകളുടെ വർക്കലയിലെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ മനോരമയുടെ ഭർത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം പോലീസില്‍ അറിയിച്ചത്. പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ അയൽവീട്ടിൽ ഒരാളെ കാണാനില്ലെന്ന് വ്യക്തമായി. 

നാല് മണിയോടെ വീട്ടിൽ നിന്നും കരച്ചിൽ കേട്ടെന്ന നാട്ടുകാരുടെ മൊഴി കൂടെ ആയപ്പോൾ മനോരമയ്ക്കായി തെരച്ചില്‍ നടത്തി. ഇതിനിടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ മനോരമയെ കൊലപ്പെടുത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മനോരമയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.  

Related News