ബി.ജെ.പി വിടുമെന്ന കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കെന്ന് സുരേഷ് ഗോപി

  • 21/06/2022

കൊച്ചി:  താന്‍ ബിജെപി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി. ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും. 

വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിയ്ക്ക് അരിശമുണ്ടെന്നും പാര്‍ട്ടി വിടുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. നിലവില്‍ അദ്ദേഹം ഡല്‍ഹിയിലാണ്. രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞതിനാല്‍ ഡല്‍ഹിയിലെ താമസസ്ഥലം വിടുകയാണ്. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകല്‍ച്ചയിലാണെന്നായിരുന്നു പ്രചരണങ്ങള്‍.

രാജ്യസഭാംഗമായ ശേഷം തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ സുരേഷ് ഗോപി മല്‍സരിച്ചിരുന്നു. ബി.ജെ.പിയ്ക്ക് ചരിത്രത്തില്‍ ഏറ്റവും അധികം വോട്ട് തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ കിട്ടിയത് സുരേഷ് ഗോപി മല്‍സരിച്ചപ്പോഴായിരുന്നു. 2,93,822 വോട്ടാണ് സുരേഷ്‌ഗോപിയ്ക്കു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ലഭിച്ചത്. തൃശൂരില്‍ സുരേഷ്‌ഗോപി തന്നെ മല്‍സരിക്കണമെന്നാണ് കേരള ബി.ജെ.പിയുടെ ആഗ്രഹം. പക്ഷേ, സുരേഷ് ഗോപി ഇനിയും മനസ് തുറന്നിട്ടില്ല. തൃശൂരിനേക്കാള്‍ മല്‍സര സാധ്യത തിരുവനന്തപുരമാണെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Related News