സി സദാനന്ദന്‍ വധശ്രമക്കേസ്: ജയിലിലേക്കു പോവും മുന്‍പ് പ്രതികള്‍ക്ക് സിപിഎമ്മിന്റെ യാത്രയയപ്പ്, പരിപാടിയില്‍ കെ കെ ശൈലജയും

  • 04/08/2025

ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഎമ്മിന്റെ യാത്രയയപ്പ്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. ഇതിന് മുന്നോടിയായിട്ടായിരുന്നു യാത്രയയപ്പ്. മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച്‌ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് യാത്രയപ്പ് നല്‍കിയത്.

യാത്രയയപ്പ് പരിപാടിയില്‍ കെ കെ ശൈലജ എംഎല്‍എയും നേതാക്കളും പങ്കെടുത്തു. യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു. സി സദാനന്ദന്‍ വധശ്രമക്കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് വിചാരണ കോടതിയായ തലശ്ശേരി അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡജ് പ്രതികള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാവാനായി നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസ് പ്രകാരം ഇന്നായിരുന്നു പ്രതികള്‍ ഹാജരാക്കേണ്ട അവസാന തീയതി. ഹാജരായ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

സി സദാനന്ദന്‍ വധശ്രമക്കേസില്‍ ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്ക് വിധിച്ചിരുന്നത്. സിപിഎമ്മുകാരായ എട്ട് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. 1994 ജനുവരി 25 നായിരുന്നു കേസിന് ആസ്പതമായ സംഭവം. അക്രമികള്‍ സി സദാനന്ദന്റെ രണ്ടു കാലും വെട്ടി മാറ്റിയിരുന്നു.

Related News