കോട്ടയം മെഡിക്കല്‍ കോളജ് അപകടം രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് റിപ്പോര്‍ട്ട്; കലക്ടറുടേത് മംഗളപത്രമെന്ന് കോണ്‍ഗ്രസ്

  • 30/07/2025

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് കലക്ടര്‍ ജോണ്‍ വി സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച്‌ മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

വീഴ്ചയയുണ്ടായില്ലെന്ന കല്കടറുടെ റിപ്പോര്‍ട്ട് മംഗളപത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വീഴ്ചയില്ലെങ്കില്‍ എങ്ങനെയാണ് അപകടത്തില്‍ ബിന്ദു മരിച്ചതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ജൂലൈ മൂന്നിനാണ് രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണ് തലയോലപ്പറമ്ബ് സ്വദേശി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച്‌ മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Related News