ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; ഈ വര്‍ഷം ഇതേ ക്യാമ്ബസിലെ നാലാമത്തെ സംഭവം

  • 19/07/2025

ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ റിതം മൊണ്ടല്‍ (21) ആണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയാണ്. ജനുവരിക്ക് ശേഷം നാലാമത്തെ സംഭവമാണിത്.

ഖരഗ്പൂർ ഐഐടി കാമ്ബസിലെ രാജേന്ദ്ര പ്രസാദ് (ആർപി) ഹാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ തന്‍റെ മുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു.

രാവിലെ ആവർത്തിച്ച്‌ വാതിലില്‍ മുട്ടിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥകരുടെ സഹായത്തോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതില്‍ ബലം പ്രയോഗിച്ച്‌ തുറന്നു. തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടത്. വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ മരണം സഹപാഠികളെയാകെ ഞെട്ടിച്ചു.

ജനുവരി 12 ന് ഇതേ ക്യാമ്ബസിലെ മൂന്നാം വർഷ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഷവോണ്‍ മാലിക്കിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 20 ന് ഓഷ്യൻ എഞ്ചിനീയറിംഗിലെ അവസാന വർഷ വിദ്യാർത്ഥിയായ അനികേത് വാക്കറിനെയും സമാനമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെയ് 4 ന് മൂന്നാം വർഷ ബി-ടെക് വിദ്യാർത്ഥിയായ മുഹമ്മദ് ആസിഫ് ഖമറിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇതോടെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ അധികൃതർ നടപടിയെടുത്തിരുന്നു. വിദ്യാർത്ഥികള്‍ക്ക് ഏത് സമയത്തും കൗണ്‍സിലിംഗ് ലഭ്യമാകുന്ന ഹെല്‍പ്പ്‌ലൈൻ നമ്ബർ സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തില്‍ എല്ലാ ഹോസ്റ്റല്‍ മുറികളുടെയും മുന്നില്‍ ബാർ കോഡുകള്‍ സ്ഥാപിച്ചു. കൂടാതെ അടുത്തിടെ 'കാമ്ബസ് മദേഴ്‌സ്' പ്രോഗ്രാം ആരംഭിച്ചു. അധ്യാപികമാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പ്രകാരം മാനസിക സമ്മർദത്തിലായ വിദ്യാർത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നത്.

Related News