അഹമ്മദാബാദ് വിമാന അപകടം: വാക്ക് പാലിച്ച്‌ ടാറ്റ ഗ്രൂപ്പ്, 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ചു

  • 19/07/2025

അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും ചേർന്ന് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. മുംബൈയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയല്‍ ആൻഡ് വെല്‍ഫെയർ ട്രസ്റ്റിലേക്ക് ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യും.

500 കോടി സംഭാവനയില്‍ മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപയുടെ സഹായമായും ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സക്കും സഹായം നല്‍കിയിരുന്നു. വിമാനം തകർന്നതിനെത്തുടർന്ന് തകർന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാനും സഹായം നല്‍കും. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ട്രസ്റ്റിന് ധനസഹായം നല്‍കുകയും പൂർണ്ണ ആത്മാർത്ഥതയോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്നും ടാറ്റയുടെ പ്രസ്താവനയില്‍ പറഞ്ഞു.

പ്രഥമശുശ്രൂഷകർ, മെഡിക്കല്‍, ദുരന്ത നിവാരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും ട്രസ്റ്റ് സഹായം നല്‍കുമെന്ന് ടാറ്റ സണ്‍സ് അറിയിച്ചു. ടാറ്റയിലെ മുൻ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സണ്‍സിന്റെ ജനറല്‍ കൗണ്‍സിലായ സിദ്ധാർത്ഥ് ശർമ്മയെയും ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോർഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.

ജൂണ്‍ 12 ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം എഐ 171, ബോയിംഗ് 787-8 ഡ്രീംലൈനർ, പറന്നുയർന്ന ഉടൻ ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിച്ച്‌ 241 പേരും പരിസരവാസികളായ 19 പേരും മരിച്ചു.

Related News