പ്രണയപ്പക, യുവാവിനെ കുടുക്കാന്‍ വനിതാ എഞ്ചിനീയര്‍ അയച്ചത് 21 വ്യാജ ബോംബ് സന്ദേശങ്ങള്‍, അറസ്റ്റ്

  • 24/06/2025

പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ (26) എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്. യുവാവിനെ കുടുക്കാനായി 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് യുവതി അയച്ചിരുന്നത്. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി ജെ മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്‌സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് യുവതി വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.

ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച്‌ ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.

Related News