ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂര്‍, എയര്‍ ഇന്ത്യയുടെ വാതിലിന് കുലുക്കം; അസ്വാഭാവിക ശബ്‍ദത്തില്‍ ഭയന്ന് യാത്രക്കാര്‍

  • 20/06/2025

ദില്ലിയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച്‌ വാതിലിന് തകരാർ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്‍ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാർ നാപ്കിനുകള്‍ ഉപയോഗിച്ച്‌ പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സമാനമായ സംഭവങ്ങള്‍ ബോയിംഗ് 787 വിമാനങ്ങളില്‍ മുമ്ബും ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരം വാതില്‍ പ്രശ്നങ്ങള്‍ വിമാനത്തിന്‍റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ജൂണ്‍ ഒന്നിനാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ബോയിംഗ് 787 വിമാനത്തിന്‍റെ വാതില്‍ കുലുങ്ങാനും ശബ്‍ദങ്ങള്‍ കേള്‍ക്കാനും തുടങ്ങിയത്. വിമാനജീവനക്കാർ വാതിലിന്‍റെ വിടവില്‍ പേപ്പർ നാപ്കിനുകള്‍ തിരുകി അടയ്ക്കുകയും ശബ്‍ദം കുറയ്ക്കുകയും ചെയ്താണ് ഹോങ്കോംഗ് വരെ യാത്ര തുടര്‍ന്നത്.

ബോയിംഗ് 787 വിമാനത്തില്‍ വാതില്‍ പ്രശ്നമുണ്ടാകുന്ന ആദ്യ സംഭവമല്ല ഇത്. 2019ല്‍ ജപ്പാൻ എയർലൈൻസിലും 2022ല്‍ ജർമ്മൻ കാരിയർ ടിയുഐ എയർലൈൻസിലും അമേരിക്കൻ എയർലൈൻസിലും ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് സമാന സംഭവങ്ങള്‍ മുമ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കേസുകളിലും, വാതിലില്‍ നിന്നുള്ള ശബ്‍ദം കാരണം പൈലറ്റുമാർ വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ജൂണ്‍ 12ന് അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ 275 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 787 വിമാനവും അതിന്റെ സുരക്ഷാ ആശങ്കകളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള ഈ സംഭവം അതിനുമുമ്ബാണ് നടന്നത്. ഇത്തരം സംഭവങ്ങള്‍ യാത്രക്കാർക്ക് ഭയമുണ്ടാക്കുമെങ്കിലും, വാതിലില്‍ നിന്നുള്ള ശബ്‍ദം വിമാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നും വിമാനത്തിന്റെ വാതിലുകള്‍ പറക്കുമ്ബോള്‍ തുറക്കില്ലെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി.

Related News