'കണ്‍മുന്നില്‍ മിസൈലുകള്‍, സ്‌ഫോടനങ്ങളില്‍ കെട്ടിടം വിറച്ചു'; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ ഭീകരത വിവരിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

  • 19/06/2025

''ടെഹ്‌റാന്‍ ഏറെക്കുറെ തകര്‍ന്നടിഞ്ഞുകഴിഞ്ഞു, നഗരം വിടാന്‍ ശ്രമിക്കുമ്ബോള്‍ ആകാശത്ത് മിസൈലുകളും ഡ്രോണുകളും കാണാമായിരുന്നു.'' ഇറാനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥി അലി അക്ബറിന്റെ വാക്കുകളാണിവ.

ജീവനും കയ്യില്‍ പിടിച്ച്‌ നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് യുദ്ധഭീതിയുടെ കഥകള്‍ മാത്രമാണ്. ഇറാനില്‍ നിന്നും അര്‍മേനിയയിലേക്ക് റോഡ് മാര്‍ഗവും അവിടെ നിന്ന് ഖത്തര്‍ വഴി ഇന്ത്യയിലേക്കും എത്തിയ ഇവര്‍ മാധ്യമങ്ങളോട് പങ്കുവച്ചത് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമായിരുന്നു.

ഇറാന്‍ ഇപ്പോഴൊരു ദുഃസ്വപ്‌നം പോലെയാണെന്നായിരുന്നു കശ്മീര്‍ സ്വദേശിയായ ഖാലിഫിന് പറയാന്‍ ഉണ്ടായിരുന്നത്. ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദവും മിസൈലുകളും കണ്ട ദിവസങ്ങളായിരുന്നു കടന്നുപോയത്. ഇറാന്‍ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടം പലപ്പോഴും സ്‌ഫോടനങ്ങളില്‍ വിറച്ചു. ഖാലിഫ് പറയുന്നു. തങ്ങള്‍ താമസിച്ച കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടം ആക്രമണത്തില്‍ തരുന്നത് കണ്ട ഭയം ഇപ്പോഴും മാറിയിട്ടില്ല കശ്മീരില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥിനിയായ വര്‍ത്തയ്ക്ക്. ഇന്ത്യന്‍ അധികൃതര്‍ സഹായവുമായി എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നിയെന്നും വര്‍ത്ത പറയുന്നു.

Related News