നോവായി കല്യാണി; തിരുവാങ്കുളത്തു നിന്ന് കാണാതായ 3 വയസുകാരിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍

  • 19/05/2025

തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലില്‍‌ നിർണായകമായത്.

കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെ കുട്ടി മറ്റക്കുഴിയില്‍ നിന്നു ആലുവ കുറമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്കു പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായത് എന്നുമാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്.

പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച്‌ കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജികമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. 

Related News