നിലമ്ബൂരില്‍ ഭേദപ്പെട്ട പോളിംഗ്; ആദ്യമണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ 36 ശതമാനം, 2 തവണ വോട്ട് രേഖപ്പെടുത്തിയതില്‍ റിപ്പോര്‍ട്ട് തേടി

  • 19/06/2025

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ 36 ശതമാനം രേഖപ്പെടുത്തി പോളിംഗ്. നിലവില്‍ ഭേദപ്പെട്ട പോളിംഗാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറില്‍ മഴ കനത്തെങ്കിലും ആളുകള്‍ ബൂത്തിലെത്തുന്നതില്‍ കുറവുണ്ടായില്ല.

അതേസമയം, ഒരാള്‍ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്‌ട്രല്‍ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പോളിംഗിനിടെ പ്രതികരണവുമായി സ്ഥാനാർത്ഥികളും രംഗത്തെത്തി. തനിക്കും മുന്നണിക്കും പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരിച്ചു.

എല്ലാവരും വോട്ട് ചെയ്യുമ്ബോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അർത്ഥവത്താകുന്നതെന്ന് സ്വരാജ് പറഞ്ഞു. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് തൻ്റെ ആഗ്രഹമെന്നും സ്വരാജ് പറ‍ഞ്ഞു. മാങ്കുത്ത് എല്‍പി സ്കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്. സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ പകർന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുമുന്നണി പ്രവർത്തകർക്കാകെ ആത്മവിശ്വാസമുണ്ട്. ഓരോ ദിവസവും കഴിയും തോറും ആത്മവിശ്വാസം വർധിച്ചുവരികയാണുണ്ടായത്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും വോട്ട് ചെയ്യണം. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലൊരു പിന്തുണയാണ് ലഭിച്ചതെന്നും സ്വരാജ് പറഞ്ഞു.

Related News