'ലെജൻ്റ്, വരദാനം'; സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്‍ത്താൻ നിര്‍ദേശിച്ചു

  • 19/06/2025

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴാണ് പ്രശംസ കൊണ്ട് മൂടിയത്. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നി‍ർത്തിച്ചു.


'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം', 'പിണറായി വിജയൻ ലെജൻഡ്' എന്നെല്ലാമാണ് സ്വാഗത പ്രസംഗകനായ എൻ ബാലഗോപാല്‍ പുകഴ്ത്തിയത്. പ്രശംസ കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി. ഇക്കാര്യം മനസിലാക്കിയ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ പ്രസംഗകന് പേപ്പറില്‍ എഴുതി നിർദേശം നല്‍കി. കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും 'അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് സ്വാഗത പ്രസംഗകൻ എൻ ബാലഗോപാല്‍ പ്രസംഗം നിർത്തിയത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനാണ് എൻ ബാലഗോപാല്‍.

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളം. ലഹരി ഉപയോഗം സമൂഹത്തിലെ വിപത്താണ്. അത്തരം കാര്യങ്ങളില്‍ നല്ല നിലപാട് സ്വീകരിക്കാനും പൊതുബോധം ഉയർത്താനും വായനയ്ക്ക് സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്ന രാജ്യത്തെ 44 മുൻനിര ജില്ലകളില്‍ കേരളത്തിലെ 13 ജില്ലകളുമുണ്ട്. ഇത് നാടിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.

Related News