'സെമി ഫൈനല്‍' പോരാട്ടം നാളെ; യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച്‌; പ്രവചനാതീതം നിലമ്ബൂര്‍

  • 18/06/2025

ഏറനാടിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണാണ് നിലമ്ബൂര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനില്‍ക്കെ ഈ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും പുറമെ പിവി അന്‍വറും ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജുമുണ്ട് കളത്തില്‍. നാളെ നിലമ്ബൂരുകാര്‍ പോളിങ് ബൂത്തിലേക്ക് പോവുമ്ബോള്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുക സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമാകുമോ? അതോ അടിയൊഴുക്കുകളാകുമോ?. ഫലം അറിയാന്‍ കാത്തിരിക്കേണ്ടത് അടുത്ത തിങ്കളാഴ്ച വരെ. 

ഏഴ് പഞ്ചായത്തുകള്‍ ഒരു മുന്‍സിപ്പാലിറ്റി എന്നിവ അടങ്ങുന്നതാണ് നിലമ്ബുര്‍ അസംബ്ലി മണ്ഡലം. 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സഖാവ് കുഞ്ഞാലിയില്‍ തുടങ്ങി 2021ല്‍ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അന്‍വറില്‍ എത്തിനില്‍ക്കുന്നത് വരെ കോണ്‍ഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച രാഷ്ട്രീയ ഭൂമികയുടെ പേരുകൂടിയാണ് നിലമ്ബൂര്‍.

2,32,384 പേരാണ് വോട്ടര്‍മാര്‍. 1,18,889 വനിതകളും, 1,13,486 പുരുഷന്മാരും, ഒമ്ബത് ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും, 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ആര്യാടന്‍ ഷൗക്കത്ത്, എം.സ്വരാജ്, മോഹന്‍ ജോര്‍ജ്, പി.വി അന്‍വര്‍, സാദിക് നടുത്തൊടി, ഹരിനാരായണ്‍ എന്നിവര്‍.

Related News