ആണവ അടിയന്തരാവസ്ഥകൾ നേരിടാൻ സജ്ജമാകാൻ മുൻകരുതൽ നടപടികളുമായി കുവൈത്ത്

  • 18/06/2025



കുവൈത്ത് സിറ്റി: ഊർജ്ജ മേഖലയിലെ ആണവ റിയാക്ടറുകളിൽ നിന്നുള്ള അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനുള്ള ദേശീയ സംരംഭം രാജ്യത്തിന്‍റെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച ഒരു ഉന്നതതല യോഗം ചേർന്നതായി കരസേനയുടെ ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക യോഗം. സൈനിക, സിവിലിയൻ സ്ഥാപനങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളോ ദുരന്തങ്ങളോ നേരിടാൻ സുപ്രധാന മേഖലകളുടെ സന്നദ്ധത യോഗം വിലയിരുത്തി. 

ഊർജ്ജം, ജലം, ആരോഗ്യ മേഖലകളിലെ ദേശീയ കഴിവുകൾ, പാരിസ്ഥിതിക നിരീക്ഷണ തന്ത്രങ്ങൾ, സിവിൽ ഡിഫൻസ് പദ്ധതികൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ചകൾ. വ്യോമ, കടൽ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനവും പിന്തുണ സംവിധാനങ്ങളും പങ്കെടുത്തവർ പരിശോധിച്ചു. ആണവ സംബന്ധമായ അപകടസാധ്യതകൾ നേരിടുന്നതിനും വേഗത്തിലുള്ളതും ഏകോപിപ്പിച്ചതുമായ പ്രതികരണം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കിടയിൽ ഏകീകരണം ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള സന്നദ്ധത വർദ്ധിപ്പിക്കുകയുമാണ് യോഗം ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയിൽ പറയുന്നു.

Related News