മെമ്മറി കാർഡ് കണ്ടെത്തിയില്ല, മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

  • 10/05/2024

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ബസ് കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദ്യം ചെയ്യൽ. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കേസിൽ നിർണായകമായ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. മേയർക്കും എംഎൽഎക്കുമെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. സംഭവ സമയം യദു ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റൈയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്.

കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും കോടതി നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്.

Related News