'മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു'; 12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയയെ കണ്ട അനുഭവം പറഞ്ഞ് മാതാവ്

  • 25/04/2024

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ 12 വർഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂർത്തങ്ങൾ പങ്കുവച്ച് നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തിൽ മകൾ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറഞ്ഞു. കുറേ നേരം മകൾക്കൊപ്പം ചെലവഴിക്കാൻ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേർത്തു. 

മമ്മീ.. മമ്മി കരയരുത് സന്തോഷമായിട്ടിരിക്കണം എന്നാണ് അവൾ എന്നോട് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു. ഞാനും കരഞ്ഞു. അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവൾ നന്നായിട്ടിരിക്കുന്നു. നിയമപോരാട്ടത്തിനൊടുവിൽ നേടിയെടുത്ത ഏറെ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് നിമിഷപ്രിയയുടെ അമ്മ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജയിലിൽ ഏറെ കാത്തിരിക്കേണ്ടി വന്നെന്നും ഭാഷ അറിയാത്തത് ഉൾപ്പെടെ വെല്ലുവിളിയായെന്നും പ്രേമകുമാരി പറഞ്ഞു.

2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നടത്തിയ നിമയപോരാട്ടത്തിന് ഒടുവിലാണ് അവർക്ക് സ്വന്തം മകളെ കാണാൻ അവസരം ലഭിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സനയിലെ ജയിലിൽ വികാര നിർഭര കൂടിക്കാഴ്ച നടന്നത്. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവൽ ജെറോമും പ്രേമകുമാരിയ്‌ക്കൊപ്പമുണ്ടായിരുന്നു.

Related News