കെ-റെയില്‍: ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

  • 20/01/2022

കൊച്ചി: ഹർജി നൽകിയവരുടെ ഭൂമിയിലെ കെ-റെയിൽ സർവേ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നാല് ഹർജികളിലായി പത്ത് പേരാണ് സർവേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമവാദം കേട്ടുള്ള വിധി വരാനിരിക്കുന്നതേയുള്ളു. ഫെബ്രുവരി ഏഴിൽ കേസിൽ വിശദമായ വാദം കേൾക്കും. അതുവരെ ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികളാണ് കോടതി തടഞ്ഞിരിക്കുന്നത്. 

എന്നാൽ, സംസ്ഥാനത്താകെ നടക്കുന്ന കെ-റെയിൽ സർവേ നടപടികൾ കോടതി തടഞ്ഞിട്ടില്ല. കോടതിക്ക് മൂന്നിൽ എത്തിയവരുടെ കാര്യത്തിൽ മാത്രമാണ് കോടതി തീരുമാനം എടുത്തിരിക്കുന്നത്. സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ചല്ല സർവേ നടക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ സർവേ ആൻഡ് ബൗണ്ടറീസ് ആക്റ്റിലെ സെക്ഷൻ നാല് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നുണ്ടെന്നും കെ-റെയിൽ എന്ന് എഴുതിയ മഞ്ഞ കല്ലുകൾ സ്ഥാപിക്കുന്നത് ചട്ടവരുദ്ധമല്ല എന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 

കേസിൽ എതിർ സത്യവാങ്മൂലവും സർക്കാർ നൽകിയിട്ടുണ്ട്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് നിയമപരമാണെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ എടുത്തിരിക്കുന്നു. കോൺക്രീറ്റ് കല്ലുകൾ ഉപയോഗിച്ചുള്ള സർവേ നടപടികൾ തടയാൻ കഴിയില്ലെന്ന് രേഖാമൂലം തന്നെ ഈ നിലപാട് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരിക്കുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമവാദം കേട്ട് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Related News