ക്വട്ടേഷൻ പീഡനക്കേസ്: പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു

  • 20/01/2022

കൊച്ചി: നടൻ ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്  പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‌റെ  വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വഷണ റിപ്പോർട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാൽ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.  

തുടർന്ന് റിപ്പോർട്ടിൻറെ പകർപ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോർട്ട് അവകാശപ്പെടാൻ അർഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷൻറെ മറുപടി. ദിലീപിന്റെ ഹർജി ജനുവരി 25 ന് പരിഗണിക്കും. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവെക്കണമെന്നാണ്  പ്രോസിക്യൂഷൻറെ ആവശ്യം. 

അതേ സമയം, നാല് പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോസ്ഥന്റെ  കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ  അന്വേഷണ ഉദ്യോഗസ്ഥന്റെ  കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ട ഹർജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹർജിയും 25 ലേക്ക് മാറ്റി. 

അതേ സമയം, തുടരന്വേഷണത്തിൻറെ ഭാഗമായി പൾസർ സുനിയെ ജയിലിൽ  ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹർജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം  ചെയ്യുന്നത് അഭിഭാഷകൻറെ സാന്നിദ്ധ്യത്തിൽ വേണം എന്നാണ് സുനിൽ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. 

Related News