വയനാട്ടിലെ കരിമറ്റം വനത്തിലെ ഉരുള്‍പൊട്ടലില്‍ ആശങ്ക; ആവര്‍ത്തിച്ചുള്ള മണ്ണിടിച്ചില്‍ പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമെന്ന് മുന്നറിയിപ്പ്

  • 10/06/2025

വയനാട്ടിലെ ചൂരല്‍മലയ്ക്ക് സമീപമുള്ള കരിമറ്റം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, പരിസ്ഥിതി വിദഗ്ധരിലും വനം വകുപ്പ് അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. മെയ് 28 ന് ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നിലമ്ബൂര്‍ വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍, മെയ് 30 ന് മാത്രമാണ് അധികൃതര്‍ അറിയുന്നത്. ഇതുമൂലം നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും കാലതാമസം നേരിട്ടു.

മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നതും ജനവാസമില്ലാത്തതുമായ വനപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളില്ലാത്തതിനാല്‍, ആളപായമോ സ്വത്ത് നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മെയ് 31 ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റിയില്‍ നിന്നും മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള സംയുക്ത സംഘം സ്ഥലത്ത് പരിശോധന നടത്തി. മണ്ണിടിച്ചില്‍ മിതമായ തോതിലുള്ളതാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇത് ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും, വരും ആഴ്ചകളില്‍ മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. 'ഇത് വനപ്രദേശവും പാരിസ്ഥിതികമായി ദുര്‍ബലവുമായ മേഖലയാണ്. ആളുകള്‍ക്ക് ഭീഷണിയില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ പ്രത്യേകിച്ച്‌ മഴക്കാലത്ത്, നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ' പരിശോധനാ സംഘത്തിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related News