മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം മുന്നോട്ടുവെക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. സിഎജി റിപ്പോർട്ടില്‍ തന്നെ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വന്തം വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ പതിവുപോലെ പഴി പറഞ്ഞു തടിതപ്പാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മലയോര വനമേഖലയില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് മതിയായ പദ്ധതികളും നിർദ്ദേശങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് നടപ്പാക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈല്‍ഡ്ലൈഫ് വാർഡന് ഇപ്പോള്‍ തന്നെ അധികാരമുണ്ട്. കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളുടെ കാര്യത്തില്‍ ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റിന് പോലും കേന്ദ്രസർക്കാർ നല്‍കിയിട്ടുണ്ട്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സർക്കാരിന് ഉണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാൻ വൈദ്യുത വേലികളും കിടങ്ങുകളും നിർമ്മിക്കുന്നതിലും അവയുടെ പരിപാലനത്തിലും സർക്കാരിന് ഗൗരവപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്ന മേഖലകളില്‍ ആവശ്യമായ മുൻകരുതല്‍ എടുക്കാനും നടപടികള്‍ സ്വീകരിക്കാനും ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2021ല്‍ നിർദ്ദേശം നല്‍കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?