കോതമംഗലം ഗ്യാലറി അപകടം: സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു, ചികിത്സയിലുള്ളത് നാല് പേര്‍

  • 20/04/2025

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തില്‍ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കില്‍ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ പോത്താനിക്കാട് പോലീസ് പരിശോധന നടത്തുകയാണ്.

അപകടത്തില്‍ 52 പേർക്കാണ് പരിക്കേറ്റത്. ഇവരില്‍ നിലവില്‍ നാല് പേർ ആശുപത്രിയില്‍ തുടരുന്നുണ്ട്. തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ട് പേരും തൊടുപുഴ ഹോളി ഫാമിലിയിലും ബസേലിയോസ് ആശുപത്രിയിലും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ടൂർണമെന്റിന്‍റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.

അടിവാട് മാലിക്ക് ദിനാർ സ്കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്ബായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു അപകടം. ഇന്ന് മത്സരത്തിന്‍റെ ഫൈനലായിരുന്നു. കവുങ്ങിന്‍റെ തടികൊണ്ട് നിർമ്മിച്ച താല്‍ക്കാലിക ഗാലറിയാണ് തകർന്നത്. മത്സരം തുടങ്ങുന്നതിന് മുൻപ് വിജയികള്‍ക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.

Related News