വയനാട്ടിൽ 1500ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി, പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി

  • 25/04/2024

കിറ്റ് വിവാദം ഗൂഢാലോചനയെന്ന് ബിജെപി. ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നൽകി വോട്ട് പിടിക്കുന്നത് യുഡിഎഫും എൽഡിഎഫുമെന്ന് പ്രശാന്ത് മലവയൽ. ഗൂഢാലോചനയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകൾ ബത്തേരിയിൽ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളിൽ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി മേഖലകളിൽ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകൾ തായറാക്കിയതെന്നാണ് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന പരാതി. ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകൾക്കായി ഓർഡർ നൽകിയതെന്നും ആരോപണമുണ്ട്. മാനന്തവാടി അഞ്ചാം മൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടർന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ബത്തേരിയിൽ നിന്ന് 470 ഒളം കിറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി കിറ്റുകളിൽ പകുതി വാഹനത്തിലും പകുതി കടയുടെ മുന്നിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കടയുടമയുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. മാനന്തവാടി അഞ്ചാം മൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

Related News