പി വി സിന്ധു ഒളിംപിക് വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലിനില്ല

  • 31/07/2021


ടോക്യോ: വീണ്ടും ഇന്ത്യയുടെ ഒരു സ്വർണ പ്രതീക്ഷ കൂടി പൊലിഞ്ഞു. പി വി സിന്ധു ഒളിംപിക് വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലിനില്ല. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു-യിംഗാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18 21-12. വനിതാ വിഭാഗം മിഡില്‍വെയ്റ്റ് ബോക്‌സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങിയ പൂജാ റാണിയും പുറത്തായി.

ആദ്യ ഗെയിമില്‍ തുടകത്തില്‍ തിന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതി കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോര്‍ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തില്‍ 3-4ല്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തിരച്ചെത്തിയ എതിര്‍ താരം 8-4ലേക്കും പിന്നീട് 7-11ലേക്കും ലീഡുയര്‍ത്തി. തുടര്‍ന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 9-17 ലേക്ക് ഉയര്‍ത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സു-യിംഗിന് അനായാസം സാധിച്ചു.

അതേസമയം മിഡില്‍വെയ്റ്റ് ബോക്‌സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങിയ പൂജാ റാണി പുറത്തായി. നിലവിലെ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ലി ക്വിയനാണ് പൂജയെ ഇടിച്ചിട്ടത്. 5-0ത്തിനായിരുന്നു രണ്ടാം സീഡായ ലിയുടെ ജയം. വനിതകളില്‍ ലൊവിലിന ബോഗോഹെയ്ന്‍ മാത്രമാണ് അവശേഷിക്കുന്നത്. താരം മെഡലുറപ്പിച്ചിരുന്നു.

പുരുഷ ബോക്‌സര്‍മാരില്‍ സതീഷ് കുമാര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്.

Related Articles