ഇസ്രായേൽ-ഇറാൻ സംഘർഷം: അബ്ദാലി അതിർത്തി വഴി 30,000 യാത്രക്കാർ കുവൈത്തിൽ എത്തി; ആഭ്യന്തര മന്ത്രാലയം രക്ഷാപ്രവർത്തനത്തിൽ

  • 19/06/2025



കുവൈത്ത് സിറ്റി: ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യത്തെ തുടർന്ന് മേഖലയിൽ അന്താരാഷ്ട്ര യാത്രാ തടസ്സം നേരിടുന്ന സാഹചര്യത്തിൽ, നിരവധി യാത്രക്കാർക്ക് സഹായഹസ്തവുമായി കുവൈത്ത്. പ്രാദേശിക റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തന്നെ അബ്ദാലി അതിർത്തി പോർട്ടിൽ നിന്ന് ഏകദേശം 30,000 പേർ കുവൈത്തിൽ പ്രവേശിച്ചു.

ഈ യാത്രക്കാരിൽ കുവൈത്തികൾ ഉൾപ്പെടെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ പൗരന്മാർ, മറ്റ് അറബ്, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലെ യാത്രക്കാരും ഉണ്ടായിരുന്നു. അവർ പലരും ഇറാനിൽ നിന്നും കരമാർഗ്ഗത്തിലൂടെ എത്തിയവരാണ്. ചിലർ ഇറാഖിൽ നിന്ന് കുവൈത്തിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്.

മേഖലയിലെ വിമാന മാർഗ്ഗങ്ങൾ ഭാഗികമായി നിലച്ചതോടെ, വിമാന സർവീസുകൾ അനിശ്ചിതമായി റദ്ദാകുകയും, നിരവധി യാത്രക്കാർ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഈ സാഹചര്യം മനസ്സിലാക്കി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് നൽകിയ നിർദ്ദേശപ്രകാരം, യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ പ്രവർത്തനം ആരംഭിച്ചു.

മന്ത്രാലയം കുവൈത്തിൽ പ്രവേശനം അനുവദിക്കുന്നതോടൊപ്പം, താമസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിർത്തിയിലൂടെ ഒഴുകുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related News