ഇസ്രായേൽ-ഇറാൻ വിഷയത്തെ തുടർന്ന് കുവൈത്തിൽ ആരോഗ്യ സംവിധാനം വിലയിരുത്തി ആരോഗ്യ മന്ത്രാലയം

  • 14/06/2025



കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ രംഗത്ത് മുൻകരുതലുകൾക്കായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉന്നതതല അവലോകന യോഗം സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നേതൃത്വത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ വെള്ളിയാഴ്ച ചേരുന്നത്. മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അബ്ദുൽറഹ്മാൻ അൽ മുതൈരിയും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ, രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ നിലവാരം, സുസ്ഥിരത, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവ പുനപരിശോധിച്ചു. നിലവിൽ എല്ലാ ആശുപത്രികളും, ആരോഗ്യ കേന്ദ്രങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതായും സേവനങ്ങളിൽ തടസമില്ലെന്നും യോഗത്തിൽ സ്ഥിരീകരിച്ചു.

ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാണ്. ക്ലിനിക്കുകളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും പുരോഗതിയോടെ പ്രവർത്തിക്കുന്നു. ഗവർണറേറ്റ് തലത്തിലുള്ള മെഡിക്കൽ, നഴ്സിംഗ് പ്രവർത്തകർ മുഴുവൻ ശേഷിയോടെ സേവനമനുഷ്ഠിക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

സെൻട്രൽ ബ്ലഡ് ബാങ്കിൽ ആവശ്യത്തിനുള്ള രക്തശേഖരം നിലനിർത്തുന്നുണ്ടെന്നും, രക്തദാനം നടത്തുന്നവരെ മുൻകൂട്ടിയുള്ള സമയങ്ങളിൽ സ്വാഗതം ചെയ്യുന്നതിനും സന്നദ്ധതയെ ശക്തിപ്പെടുത്തുന്നതിനും ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News