തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • 26/06/2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ഇന്ന് ഫൊറൻസിക് പരിശോധനയ്ക്ക് നൽകും. കഴിഞ്ഞദിവസം രാത്രിയിൽ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ ആറ്റിങ്ങൽ സ്വദേശിയായ കിരൺ ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകൾ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. 

ദൃശ്യങ്ങൾ മൊബൈൽ പകർത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടർന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടുകയായിരുന്നു. യുവതി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കിരണും യുവതിയുമായി പരിചയമുണ്ട്. മറ്റൊരു സുഹൃത്തുമായി യുവതി കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയപ്പോൾ കിരൺ യുവതിയെ മർദ്ദിച്ചു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതിയെ ബൈക്കിൽ കയറ്റിയത്. യാത്രക്കിടെയും യുവതിയെ മർദ്ദിച്ച ശേഷമാണ് രാത്രിയിൽ കിരൺ ഗോഡൗണിലെത്തിച്ചത്.

Related News