മിഠായി കഴിച്ച കുട്ടികള്‍ക്ക് ക്ഷീണം; പരിശോധനയില്‍ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തി, നടപടിയുമായി നെതര്‍ലൻഡ്സ് അധികൃതര്‍

  • 30/05/2025

മിഠായിയില്‍ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി നെതർലൻഡ്സ് അധികൃതർ. ജർമൻ കമ്ബനിയായ ഹരിബോ വിപണിയിലെത്തിക്കുന്ന ഹാപ്പി കോള ഫിസ് എന്ന മിഠായിയെക്കുറിച്ചാണ് പരാതി. സംഭവത്തെ തുടർന്ന് ഒരു ബാച്ച്‌ മിഠായികള്‍ മുഴുവനായി വിപണിയില്‍ നിന്ന് കമ്ബനി തിരിച്ചുവിളിച്ചു.

കോള ബോട്ടിലിന്റെ ആകൃതിയിലുള്ള മിഠായിയാണ് ഹാപ്പി കോള ഫിസ്. ഇതിന്റെ ഒരു കിലോഗ്രാം പാക്കറ്റുകളില്‍ നിന്ന് മിഠായി കഴിച്ച കുട്ടികള്‍ക്കും മുതിർന്നവർക്കും തലതറക്കം പോലുള്ള അസ്വസ്ഥതകളുണ്ടായതായി രാജ്യത്തെ ഫുഡ് ആന്റ് കണ്‍സ്യൂമർ പ്രൊഡക്സ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. L341-4002307906 എന്ന കോഡിലുള്ള മിഠായികളിലാണ് പ്രശ്നമെന്ന് കണ്ടെത്തി കമ്ബനി ഇത് മുഴുവനായി തിരിച്ച്‌ വിളിച്ചിട്ടുണ്ട്. പാക്കറ്റുകള്‍ തിരികെ നല്‍കുന്നവർക്ക് മുഴുവൻ പണവും തിരിച്ചുകൊടുക്കുമെന്ന് കമ്ബനി വക്താവ് പറഞ്ഞു. നിരവധി കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ മിഠായികള്‍ കഴിച്ച ശേഷം തലകറക്കം പോലുള്ള പ്രശ്നങ്ങളുണ്ടായെന്നും ഇപ്പോഴും വിപണിയിലുള്ള ഈ മിഠായികള്‍ ആരും ഉപയോഗിക്കരുതെന്നും ഫുഡ് ആന്റ് കണ്‍സ്യൂമർ പ്രൊഡക്സ് സേഫ്റ്റി അതോറിറ്റി വക്താവും ആവശ്യപ്പെട്ടു.

മിഠായി പാക്കറ്റ് വാങ്ങിയ ദമ്ബതികള്‍ പരാതിയുമായി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിയതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. ഈ മിഠായികള്‍ കഴിച്ചതില്‍ പിന്നെ കുട്ടികള്‍ക്ക് അസുഖം വന്നെന്ന് അവർ അറിയിച്ചു. പിന്നാലെ ഫോറൻസിക് പരിശോധന നടത്തിയപ്പോള്‍ മിഠായികളില്‍ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തി.

Related News