'ആദിപുരുഷ്' വിവാദം കൂടുതല്‍ കടുക്കുന്നു: പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത്

  • 20/06/2023

ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതല്‍ കടുക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇപ്പോള്‍ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. 

സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെന്‍സറിന് എത്തിയപ്പോള്‍ ചിത്രത്തിലെ മോശം സംഭാഷണങ്ങള്‍ സെന്‍സര്‍ബോര്‍ഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. 

ശ്രീരാമനേയും ഹനുമാനെയും അപമാനിക്കുന്ന സിനിമ നിരോധിക്കാന്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാനാ പട്ടോളെ ആവശ്യപ്പെട്ടു. ഹിന്ദുത്വസംരക്ഷകരായ ബിജെപി എന്ത് നിലപാടാണ് ഇതില്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും നാനാ പട്ടോളെ ചോദിച്ചു. 

അതേ സമയം തനിക്ക് വധഭീഷണിയുണ്ടെന്ന് ആദിപുരുഷിന്റെ തിരക്കഥാകൃത്ത് മനോജ് മുന്‍താഷിര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പൊലീസ് സുരക്ഷ ശക്തമാക്കി. ആദിപുരുഷിലെ സംഭാഷണത്തിന്‍റെ പേരില്‍ ഇദ്ദേഹത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ സംഭാഷണങ്ങള്‍ മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 

Related Articles